തൃക്കാക്കര; എൻ.ഡി.എ സ്ഥാനാർത്ഥിയും പൊലീസും തമ്മിൽ വാക്കേറ്റം

വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോളിംഗ് ബൂത്തിന് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ. ഇത് ബൂത്തിന് സമീപം അനുവദിക്കാനാവില്ലെന്നും മാധ്യമങ്ങളെ പുറത്ത് മാത്രമേ കാണാവൂ എന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വേണമെങ്കിൽ പോയി കേസ് എടുത്തോ എന്നായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രതികരണം.

ബൂത്തിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ അകലെയെങ്കിലും മാധ്യമങ്ങളും ക്യാമറകളും അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞു. എല്ലാ രാഷ്ട്രീയ കാര്യങ്ങളും വിശദീകരിക്കുന്നതും സംസാരിക്കുന്നതും ബൂത്തിന്റെ പരിസരത്ത് അനുവദിക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അരമണിക്കൂർ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചപ്പോൾ എന്തുകൊണ്ട് എം സ്വരാജിനെ എതിർത്തില്ലെന്നും നടപടിയെടുക്കുന്നില്ലെന്നും രാധാകൃഷ്ണൻ ചോദിച്ചു. ഇതെല്ലാം പിണറായി വിജയനോട് പറഞ്ഞാൽ മതിയെന്നും രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞു.