‘പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി നിയമനം’; തൃശ്ശൂര്‍ നഗരസഭയില്‍ പ്രതിഷേധവുമായി കോൺഗ്രസ്

തൃശ്ശൂര്‍: നഗരസഭയിലെ ശുചീകരണത്തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃശൂർ കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മാർച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സിപിഎമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. 2021 ജൂലൈയിൽ അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്. 15 മുതൽ 20 വർഷം വരെ ജോലി ചെയ്തതിന്‍റെ കൃത്യമായ രേഖകൾ ഉള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് അനധികൃത നിയമനങ്ങൾ നടത്തിയതെന്നാണ് ആരോപണം.

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് ആദ്യം ഏതാനും പേരുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ 22 പേരെ നിയമവിരുദ്ധമായി ഉൾപ്പെടുത്തി അന്തിമ പട്ടിക തയ്യാറാക്കി. നിയമന നടപടികൾ അവസാന ഘട്ടത്തിലായപ്പോഴാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. പിന്‍വാതില്‍ വഴിയാണ് നിയമനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 76 ഉദ്യോഗാർത്ഥികളുടെ നിയമനം കോടതി സ്റ്റേ ചെയ്തത്.