മയക്കുമരുന്ന് കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി പാരിതോഷികം

മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ നേടാം. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു.
കേന്ദ്രസർക്കാർ 2017-ൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനത്ത് തുക നൽകാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നില്ല. ആരും അപേക്ഷ നൽകാറുമില്ല. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്.
മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെയാണ് പാരിതോഷികം. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര നർക്കോട്ടിക് കൺട്രോൾബ്യൂറോയിൽനിന്ന് ലഭിക്കും.
പാരിതോഷികം അനുവദിക്കാൻ രണ്ടുതലത്തിൽ സംവിധാനമുണ്ടാകും. വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും വിവരദായകർക്ക് 60,000 രൂപവരെയും പാരിതോഷികം നൽകാൻ പോലീസ് ആസ്ഥാനത്തെ ഐ.ജി.യെ ചുമതലപ്പെടുത്തി.സംസ്ഥാന ആഭ്യന്തരവകുപ്പിലെ ജോയിൻറ് സെക്രട്ടറി/അഡീഷണൽ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എ.ഐ.ജി.മാർ എന്നിവർ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ സമിതി. സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയ്ക്കുമുകളിൽ ഒരുലക്ഷം വരെയും വിവരദായകർക്ക് 60,000-നുമുകളിൽ രണ്ടുലക്ഷം രൂപവരെയുമുള്ള പാരിതോഷികം നൽകുന്നത് ഈ സമിതിയായിരിക്കും