പഞ്ചാബിൽ സിഖ് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 പേർക്ക് പരുക്ക്

പഞ്ചാബ്: പഞ്ചാബിൽ രണ്ട് സിഖ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിഹാംഗ് സിഖുകാരും രാധാ സോമി സത്സംഗ് ബിയാസിന്‍റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കന്നുകാലികളെ മേയ്ക്കാൻ ചിലർ ദേര പരിസരത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

ഒരു കൂട്ടം നിഹാംഗുകൾ കന്നുകാലികളെ മേയ്ക്കാൻ ദേരാ രാധാ സോമി വിഭാഗത്തിന്‍റെ മണ്ണിൽ പ്രവേശിക്കാൻ ശ്രമിച്ചു. ദേരാ രാധാ സോമിയുടെ അനുയായികൾ ഇതിനെ എതിർക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തത് തർക്കത്തിലേക്ക് നയിച്ചു. നിഹാംഗുകളുടെ ഒരു സംഘം ദേര പരിസരത്തേക്ക് ബലമായി പ്രവേശിക്കാൻ ശ്രമിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.

ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം കല്ലുകളും ഇഷ്ടികകളും എറിയുകയും ചിലർ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് നിഹാംഗിനെയും ദേര അനുയായികളെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അമൃത്സർ (റൂറൽ) സീനിയർ പോലീസ് സൂപ്രണ്ട് സ്വപൻ ശർമ പറഞ്ഞു. ദേര പരിസരത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.