2022ൽ 10 ലക്ഷം കോവിഡ് മരണങ്ങൾ, കരുതിയിരിക്കണം; ലോകാരോഗ്യ സംഘടന

ജനീവ: 2022ൽ 10 ലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു. ഇതിനെ ദുരന്തത്തിന്‍റെ നാഴികകല്ലായി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന്‍റെ തീവ്രതയെ ആളുകൾ വിലകുറച്ച് കാണരുതെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകി.

2022 ജൂലൈയോടെ എല്ലാ രാജ്യങ്ങളും തങ്ങളുടെ 70% പൗരൻമാർക്കെങ്കിലും വാക്സിൻ നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരുന്നു. എന്നാൽ 136 രാജ്യങ്ങൾ ഇത് പാലിച്ചിട്ടില്ലെന്നും 66 രാജ്യങ്ങൾ 40 ശതമാനം വാക്സിനേഷൻ പോലും പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 6.5 ദശലക്ഷത്തിലധികം ആളുകൾ മരിച്ചു. “വൈറസ് പടർന്ന് തുടങ്ങിയിട്ട് രണ്ടര വർഷങ്ങളാകുന്നു. ചെറുത്ത് നിൽകാൻ സർവ സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ഒട്ടും തളരാതെ കൊറോണ പടരുന്നത് നല്ല സൂചനയല്ലെന്നും കോവിഡുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നമ്മൾ പഠിച്ചു എന്നത് ഈ സാഹചര്യത്തോട് യോജിക്കുന്നതല്ല” എന്നും ഗബ്രിയേസൂസ് പറഞ്ഞു.