10 ലക്ഷം പേര്‍ക്ക് ജോലി; 75,000 പേര്‍ക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 10 ലക്ഷം പേരെ പുതുതായി നിയമിക്കുന്നതിനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴിൽ മേളയായ മെഗാ ‘റോസ്ഗാർ മേള’യ്ക്ക് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി തുടക്കം കുറിച്ചു. തൊഴിൽ മേളയിൽ 75,000 പേർക്കുള്ള നിയമന ഉത്തരവ് പ്രധാനമന്ത്രി കൈമാറി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന്‍റെ തത്സമയ വെബ്കാസ്റ്റിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സാക്ഷ്യം വഹിച്ചു. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മന്ത്രി ഓൺലൈനായി ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

റാങ്ക് ലിസ്റ്റിലുള്ളവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ 38 മന്ത്രാലയങ്ങൾക്ക് കീഴിലേക്കാണ് 10 ലക്ഷത്തോളം പേരെ റിക്രൂട്ട് ചെയ്യുന്നത്.  പ്രതിരോധം, റെയിൽവേ, ആഭ്യന്തരം, തൊഴിൽ, കേന്ദ്ര വ്യവസായ സുരക്ഷാ സേന, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിംഗ് എന്നീ വകുപ്പുകളിലേക്കാണ് നിയമനം. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ജോലി നൽകുമെന്നും ദീപാവലിക്ക് മുമ്പ് 75,000 യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്നും കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഗ്രൂപ്പ് എ (ഗസറ്റഡ്) – 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്) – 26282, ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്) – 92525, ഗ്രൂപ്പ് സി – 8.36 ലക്ഷം എന്നിങ്ങനെയാണ് അടുത്ത ഒന്നര വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമനം നടത്തുക.