ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രണ്ദിക്പൂർ ഗ്രാമത്തിലാണ് 11 പ്രതികളുടെയും വീടുകൾ. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. അടുത്തിടെയാണ് ഇവരെ ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയത്.

പ്രതികളായ ശൈലേഷ് ഭട്ട്, മിതേഷ് ഭട്ട് എന്നിവരുടെ വീടുകൾ അടഞ്ഞുകിടക്കുകയാണ്. 63 കാരനായ ശൈലേഷ് ഭട്ട് കേസിൽ അറസ്റ്റിലായ സമയത്ത് പ്രാദേശിക ബിജെപി പ്രവർത്തകനായിരുന്നു. ഓഗസ്റ്റ് 15 ന് ജയിൽ മോചിതനായ ശേഷം ശൈലേഷ് ഭട്ടോ മിതേഷ് ഭട്ടോ വീട്ടിൽ എത്തിയിട്ടില്ലെന്ന് അയൽവാസികൾ പറയുന്നു.

മറ്റൊരു പ്രതിയായ രാധേശ്യാം ഷായുടെ വീടും പൂട്ടിയിട്ടിരിക്കുകയാണ്. വ്യാജ ബലാത്സംഗക്കേസുകളിൽ കുടുക്കുമെന്ന ഭീഷണിയെ തുടർന്നാണ് പ്രതികൾ നാട് വിട്ടതെന്ന് പ്രതികളിലൊരാളായ ബാകഭായിയുടെ ഭാര്യ മംഗ്ലിബെൻ പറഞ്ഞു.