12 വർഷത്തെ നിയമപോരാട്ടത്തിന് ഫലം; 32 വ്യോമസേനാ വനിത ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷൻ

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി വ്യോമസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനായി സേവനമനുഷ്ഠിച്ച 32 വനിതകൾക്ക് മുഴുവൻ പെൻഷനും നൽകണമെന്ന് സുപ്രീം കോടതി. 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കുള്ള പെൻഷന് തുല്യമാണ് മുഴുവൻ പെൻഷനും.

12 വർഷത്തിന് ശേഷമാണ് വ്യോമസേനയിലെ 32 വനിതാ ഉദ്യോഗസ്ഥരുടെ നിയമപോരാട്ടം ഫലം കണ്ടത്. കേസിലെ വിധി വരുന്നതിന് മുമ്പ് അവർക്ക് വിരമിക്കേണ്ടി വന്നു. അവരിൽ മൂന്നുപേരുടെ ഭർത്താക്കൻമാർ സേനയുടെ ഭാഗമായി വീരചരമം അടഞ്ഞവരാണ്.

ജനങ്ങളെ സേനയിലേക്ക് എടുക്കുന്നതിൽ വിവേചനമുണ്ടെന്ന 2020 ലെ ബബിത പുനിയ കേസ് വിധിയെ ആശ്രയിച്ചാണ് വിധി. 2020 ലെ വിധിക്ക് ശേഷം, സേനയിലേക്ക് വനിതകളെ എടുക്കുന്നത് വർധിച്ചിരുന്നു. നേരത്തെ 10-14 വർഷങ്ങൾ ആയിരുന്ന ഈ കരിയറിൽ ഇപ്പോൾ പുരുഷ സൈനികർക്കുള്ളപോലെ മുഴുവൻ കരിയറും ലഭിക്കും.