മധ്യപ്രദേശിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

ഭോപ്പാല്‍: മധ്യപ്രദേശിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ അഞ്ച് പേരെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരും സംഘത്തിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും പൊലീസിന് ഇതുവരെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363, 366 (എ) വകുപ്പുകൾ പ്രകാരവും പോസ്കോയിലെ 11/12, 16/18 വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാരാണ് കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചാണ് പ്രതിഷേധം നടന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്.