42 വര്‍ഷങ്ങള്‍ കൊണ്ട് 16 നീരുറവകള്‍; മാണ്ഡ്യയിലെ ‘പോണ്ട് മാന്‍’ വിടവാങ്ങി

മാണ്ഡ്യ: ജലദൗര്‍ലഭ്യം മറികടക്കാന്‍ സ്വന്തമായി കുളങ്ങള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ കര്‍ണാടക സ്വദേശി കാമെഗൗഡ അന്തരിച്ചു. പ്രായാധിക്യംകാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം.മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡിയിലെ ആട്ടിടയനായ കാമെഗൗഡ 16 കുളങ്ങളാണ് നിര്‍മിച്ചത്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ആടുകളെ വളര്‍ത്തിയാണ് ജീവിതം തുടങ്ങിയത്.

കഴിഞ്ഞ നാലുപതിറ്റാണ്ടുകള്‍കൊണ്ടാണ് മലമടക്കുകളില്‍ ഇദ്ദേഹം കുളങ്ങള്‍ നിര്‍മിച്ചത്. ഇതിനുപുറമേ 2000-ത്തിലധികം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കാമെഗൗഡയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രകൃതിവിഭാഗത്തില്‍ ഇടംനേടിയിരുന്നു. ആകാശവാണിയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള പരിപാടിയും പ്രക്ഷേപണം ചെയ്തിരുന്നു.