ശബരിമല വിമാനത്താവളത്തിന് 2570 ഏക്കർ സ്ഥലം ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ ഭൂമി ഏറ്റെടുക്കും. 3,500 മീറ്റർ നീളമുള്ള റൺവേ ഉൾപ്പെടെ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയിട്ടുണ്ട്.

കേരളത്തിന്‍റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല ഘട്ടങ്ങളിലായി നിരവധി പ്രതിസന്ധികൾ കാരണം വൈകിപ്പോയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്ര സർക്കാരിൽ നിന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വാദവുമായാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വിമാനത്താവള പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. കേന്ദ്ര പാർലമെന്‍ററി സമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ശബരിമല തീർത്ഥാടന ടൂറിസത്തിന് ഈ പദ്ധതി വലിയ ഉത്തേജനം നൽകുമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. ഇത് ശബരിമലയെ കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുകളുമായി ബന്ധിപ്പിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.