കശ്മീരിൽ 3 ലഷ്കറെ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരർക്ക് ശക്തമായ മറുപടി നൽകി സൈന്യവും പൊലീസും. മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ഭീകരരെ ചോദ്യം ചെയ്തു വരികയാണ്.

അനന്ത്നാഗിലെ ചെക്കി ഡൂഡൂ മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ലഷ്കറെ ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു. നവംബർ 13ന് റാഖ്മോമെനിൽ തൊഴിലാളികളെ ആക്രമിച്ച ‘ഹൈബ്രിഡ്’ തീവ്രവാദിയാണ് സജ്ജാദ് തന്ത്രയെന്ന് കശ്മീർ സോൺ പൊലീസ് പറഞ്ഞു.

സജ്ജാദിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയായ ഛോട്ടാ പ്രസാദ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഭീകരർ ഉപയോഗിച്ച പിസ്റ്റളും വാഹനവും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.