ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവത്തിൽ 3 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: അബദ്ധത്തിൽ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. ഈ വർഷം മാർച്ചിൽ ഹരിയാനയിലെ സിർസയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ പതിച്ചിരുന്നു.

സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാക്ക് ആർമി വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

മാർച്ച് 9ന് വൈകിട്ട് 6.43ന് വിക്ഷേപിച്ച മിസൈൽ 6.50 ഓടെയാണ് പാകിസ്താനിലേക്ക് പതിച്ചത്. അറ്റകുറ്റപ്പണിക്കിടെയുണ്ടായ സാങ്കേതിക തകരാർ മൂലമാണ് മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഖേദമുണ്ടെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെന്നും മന്ത്രാലയം അറിയിച്ചു.