32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് പ്രമേയം; ‘കേരള സ്റ്റോറി’ക്കെതിരെ പരാതി

തിരുവനന്തപുരം: 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ട് ഒരുക്കിയ ഹിന്ദി സിനിമ ‘കേരളാ സ്റ്റോറി’ക്കെതിരെ പരാതി. സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി.

സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകനാണ് സെൻസർ ബോർ‍ഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയിൽ ഉയർ‌ത്തിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

ചെന്നൈ കേന്ദ്രമായി പ്രവ‍ർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷൻ ആണ് പരാതി നൽകിയിരിക്കുന്നത്. മുള്ളുവേലികൾ അതിരിടുന്ന ഒരു സ്ഥലത്തുനിന്ന് ഒരു യുവതി താൻ ശാലിനി ഉണ്ണികൃഷ്ണൻ ആണെന്നും ഒരു നഴ്സ് ആണെന്നും മതം മാറ്റി ഫാത്തിമ ഭായ് എന്ന പേരിലാക്കിയിരിക്കുന്നു. അതിന് ശേഷം ഐഎസിൽ എത്തിച്ചു. ഇപ്പോൾ താൻ പാക്കിസ്ഥാൻ ജയിലിലാണെന്നുമാണ് ട്രൈയിലറിൽ പറയുന്നത്. ഇത്തരത്തിൽ 32000 സ്ത്രീകളെ മതം മാറ്റിയെന്നും ബേസ്ഡ് ഓൺ ട്രൂ ഇൻസിഡന്റ്സ് എന്നുമാണ് സിനിമ അവകാശപ്പെടുന്നത്. തെറ്റായ വിവിരങ്ങൾ ശരിയെന്ന രീതിയിൽ നൽകുന്നുവെന്നാണ് ഇതിനെതിരെ നൽകിയ പരാതിയിൽ പറയുന്നത്.