4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ പരിഗണനയിലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു

തിരുവനന്തപുരം: 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ദ്വിദിന കൊളീജിയത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരങ്ങൾ സൃഷ്ടിക്കും. ഇതിന്‍റെ ഭാഗമായി നൈപുണ്യ കോഴ്സുകൾ, ഫൗണ്ടേഷൻ കോഴ്സുകൾ, തൊഴിൽ പരിശീലനത്തിനുള്ള ഇന്‍റേൺഷിപ്പുകൾ എന്നിവ 4 വർഷത്തെ ബിരുദ കോഴ്സുകളിൽ നൽകും.

വിദ്യാർത്ഥികളുടെ അവകാശപത്രിക ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കോളേജുകളിലും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ, ലബോറട്ടറികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും സ്വതന്ത്രമായും നിർഭയമായും കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന തരത്തിൽ കോളേജുകൾ ക്രിയാത്മകമായ രീതിയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.