ഡല്‍ഹിയില്‍ ഒരു വര്‍ഷത്തിനുള്ളിൽ ആയുസ് ഒടുങ്ങിയത് 50 ലക്ഷം വാഹനങ്ങള്‍ക്ക്

ന്യൂഡൽഹി: വായു മലിനീകരണം ഡല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് കുറയ്ക്കാൻ നിരവധി നടപടികൾ സർക്കാരുകൾ സ്വീകരിച്ചു വരികയാണ്. അതിർത്തി സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള തീയിടൽ നിയന്ത്രിച്ചും റോഡുകളിൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരോധിച്ചും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൊണ്ടുവരുന്നതിലൂടെയും മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി ഡൽഹിയിലെ വാഹനങ്ങൾക്ക് കാലപരിധി നിശ്ചയിച്ചിട്ടുണ്ട്. ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലപരിധി. 2022ൽ മാത്രം ഡൽഹിയിൽ 50 ലക്ഷം വാഹനങ്ങൾ പൊളിച്ച് നീക്കിയതായാണ് റിപ്പോർട്ട്. ഫിറ്റ്നസ് കാലയളവ് അവസാനിച്ചതിനാലാണ് ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത്. അതേസമയം, 2018 മുതൽ 2022 വരെയുള്ള അഞ്ച് വർഷങ്ങളിൽ മൊത്തം രജിസ്ട്രേഷൻ നഷ്ടപ്പെട്ട വാഹനങ്ങളുടെ എണ്ണം 53 ലക്ഷം മാത്രമാണ്. ഇതിൽ 50 ലക്ഷം വാഹനങ്ങളുടെ കാലാവധി ഈ വർഷം പൂർത്തിയായി. 2022 ഒക്ടോബർ വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.