62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തു. ആകെയുള്ള 62 എം.എൽ.എമാരിൽ 54 പേർ യോഗത്തിൽ പങ്കെടുത്തതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാത്ത ഏഴ് എം.എൽ.എമാർ ഡൽഹിക്ക് പുറത്തായതിനാൽ വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബാക്കിയുള്ളത് ജയിലിൽ കഴിയുന്ന സത്യേന്ദർ ജെയിനാണെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. എഎപി എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ എവിടെ നിന്നാണ് ലഭിച്ചതെന്ന് സിബിഐയും ഇഡിയും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ചില എം.എൽ.എമാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന യോഗത്തിന് മുന്നോടിയായുള്ള എ.എ.പിയുടെ പ്രഖ്യാപനം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അട്ടിമറി നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം, കെജ്രിവാളിന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്തു.