കൈക്കൂലി വാങ്ങുന്നതിനിടെയുള്ള അറസ്റ്റ് 56; വിജിലൻസിന് റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴപ്പണം സ്വീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയതിൽ വിജിലൻസിന് സർവകാല റെക്കോർഡ്. കഴിഞ്ഞ വർഷം 47 കേസുകളിലായി 56 ഉദ്യോഗസ്ഥരെയാണ് കൈക്കൂലിയുമായി അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കിയിരുന്നു. അവരെ നിരന്തരം നിരീക്ഷിച്ചാണ് കൈക്കൂലി നൽകുന്ന സമയത്ത് പിടികൂടിയത്.

കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ചിലർ വിജിലൻസിന് പരാതിയും നൽകിയിരുന്നു. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ 20 ഓളം ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. തദ്ദേശവകുപ്പിൽ 15 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. റവന്യൂ, പോലീസ്, ജലസേചനം, രജിസ്ട്രേഷൻ, സഹകരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ അറസ്റ്റിലായി. 2020ൽ 30 കേസുകളിലായി 34 ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു.