5ആം ക്ലാസുകാരി മരിച്ച സംഭവം; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളിൽ നിന്ന് ഇറങ്ങാൻ കുട്ടികളെ സഹായിക്കാൻ ഏറെക്കാലമായി ആരെയും വെച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു.

കുട്ടികളെ പരിചരിക്കാൻ സ്കൂൾ ബസിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഒൻപത് വയസുകാരി ഷെഫ്ന ഷെറിൻ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു മുറിച്ചുകടക്കവെയാണ് അപകടത്തിൽ പെട്ടത്.

നന്നമ്പ്ര എസ്.എൻ.യു.പി സ്കൂളിൽ രണ്ട് ബസുകൾ ഉണ്ടായിരുന്നുവെന്നും ഒരിക്കൽ പോലും ഡ്രൈവറെ കൂടാതെ മറ്റൊരു ജീവനക്കാരനെ വച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും മലപ്പുറം ഡിഡിഇ പറഞ്ഞു.