കോഴിക്കോട്ട് ആറുപേരെ തെരുവ് നായ കടിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികളടക്കം ആറ് പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ചങ്ങരക്കുളത്തെ ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 34 കാരിയായ ഋതു ദേവ്, ഇവരുടെ അഞ്ച് വയസുള്ള മകൾ എന്നിവർക്കും കടിയേറ്റു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു. മൊകേരി സ്വദേശി നാരായണി (68), മൊകേരി സ്വദേശി തൈത്ത റമ്മൽ (14), മാവിള കുന്നുമ്മൽ സ്വദേശി സുബീഷ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. സുബീഷിന്‍റെ മുഖത്തും മറ്റുള്ളവർക്ക് കാലിലുമാണ് കടിയേറ്റത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സുബീഷിന് കടിയേറ്റത്. പട്ടി കടിച്ചതിന് ശേഷം ഓടി പോയെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടു മുറ്റത്തും, റോഡിലുമാണ് എല്ലാവർക്കും കടിയേറ്റത്. കൈക്കും, കാലിനും മുഖത്തുമാണ് പരിക്ക്. പരിക്കേറ്റവർ കുറ്റ്യാടി ആശുപത്രിയിൽ ചികിത്സ തേടി.