സമാധാനത്തിന് വേണ്ടി 53 തവണ വിവാഹം ചെയ്തെന്ന അവകാശവാദവുമായി 63കാരൻ

53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63 കാരനായ അബു അബ്ദുള്ള ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടിയല്ല, പകരം സമാധാനത്തിന് വേണ്ടിയാണ് താൻ ഇത്രയധികം വിവാഹം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘നൂറ്റാണ്ടിലെ ബഹുഭാര്യനെ’ന്നറിയപ്പെടുന്ന അബു അബ്ദുള്ള, 20-ാം വയസ്സിൽ ആദ്യമായി വിവാഹിതനായപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ പദ്ധതിയില്ലായിരുന്നെന്ന് പറയുന്നു. 6 വയസ്സിനു മുതിർന്ന ഒരു സ്ത്രീയായിരുന്നു അത്. ആ വിവാഹത്തിൽ കുട്ടികളുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു. അങ്ങനെ 23-ാം വയസ്സിൽ അദ്ദേഹം രണ്ടാമതും വിവാഹിതനായി. ഇതോടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പിന്നീട് മൂന്നോ നാലോ വിവാഹങ്ങൾ കൂടി നടന്നു. പിന്നീട് ആദ്യത്തെ മൂന്ന് ഭാര്യമാരെ വിവാഹമോചനം ചെയ്തു. തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ശ്രമം. സൗദി സ്ത്രീകളെയാണ് ഇയാൾ കൂടുതലും വിവാഹം കഴിച്ചിരുന്നത്. ബിസിനസ്സ് യാത്രകൾക്കായി വിദേശത്ത് പോകുമ്പോൾ, മൂന്ന് മുതൽ നാലു മാസം വരെ അവിടെയുണ്ടാകും. ആ സമയത്ത് അവിടെനിന്ന് വിവാഹം ചെയ്യും എന്നും അബു അബ്ദുള്ള പറയുന്നു.