ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനമാണിതെന്നാണ് കരുതുന്നത്. ഏകദേശം 700 ഓളം ചെറിയ ഭൂകമ്പങ്ങൾ കണ്ടെത്തിയതിന് ശേഷം അഗ്നിപർവ്വത മുന്നറിയിപ്പ് നില 0 ൽ നിന്ന് 1 ആയി ഉയർത്തിയതായി ജിയോനെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അഗ്നിപർവ്വത മുന്നറിയിപ്പ് സംവിധാനം തുടർച്ചയായി വർദ്ധിച്ചുവരുന്ന ആറ് തലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, ഏത് തലത്തിലും സ്ഫോടനങ്ങൾ ഉണ്ടാകാമെന്നും പ്രവർത്തനം വേഗത്തിൽ മാറുന്നതിനാൽ ലെവലുകൾ ക്രമത്തിൽ നീങ്ങില്ലെന്നും ജിയോനെറ്റ് ചൂണ്ടിക്കാണിച്ചു. ബി.സി. 200-ൽ അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ, ടൗപോ അഗ്നിപർവ്വതം 100 ക്യുബിക് കിലോമീറ്ററിലധികം ചാരം അന്തരീക്ഷത്തിലേക്ക് പുറന്തള്ളി. മനുഷ്യപൂർവ കാലഘട്ടത്തിൽ നടന്ന സ്ഫോടനം മധ്യ, വടക്കൻ ന്യൂസിലാൻഡിന്‍റെ ഒരു വലിയ പ്രദേശം നശിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. 

എന്നിരുന്നാലും, അഗ്നിപർവ്വത മുന്നറിയിപ്പ് 1 ആയി ഉയർത്തുന്നത് ഇതാദ്യമായല്ല. നില ഉയർത്തിയിട്ടുണ്ടെങ്കിലും സ്ഫോടനത്തിനുള്ള സാധ്യത വളരെ കുറവാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. “വരും ആഴ്ചകളിലും ചിലപ്പോൾ മാസങ്ങളിലും ഭൂകമ്പങ്ങൾ തുടരാൻ സാധ്യതയുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. പസഫിക്, ഓസ്ട്രേലിയൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിലുള്ള അതിർത്തിയിലാണ് ന്യൂസിലാൻഡ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് പതിവായി അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും അനുഭവപ്പെടാറുണ്ട്. 2019 ൽ, വക്കാരി എന്നറിയപ്പെടുന്ന വൈറ്റ് ഐലൻഡ് പെട്ടെന്ന് പൊട്ടിത്തെറിച്ചു. ഇതിനെ തുടർന്ന് ധാരാളം നീരാവിയും ചാരവും പുറത്തുവിടുകയും ചെയ്തു. അപകടത്തിൽ 22 പേർ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.