‘സേഫ് കേരള പദ്ധതി’യിലൂടെ 726 ക്യാമറകൾ; റോഡിലെ നിയമലംഘകർ‌ കുടുങ്ങും

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കയ്യോടെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന്‍റെ 675 എഐ ക്യാമറകൾ പ്രവര്‍ത്തനസജ്ജമായി. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി രൂപ മുടക്കി സ്ഥാപിച്ച 726 ക്യാമറകളാണ് നിരീക്ഷണത്തിന് ഒരുങ്ങിയത്. അടുത്ത മാസം ആദ്യത്തോടെ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു.
തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 60 എന്നിങ്ങനെ ഓരോ ജില്ലയിലും 40 ലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ, സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പ്രധാന റോഡുകളിലും ക്യാമറകൾ ഉണ്ട്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും ട്രാഫിക് സിഗ്നൽ ലംഘനങ്ങൾ കണ്ടെത്താൻ 18 ക്യാമറകളും സ്ഥാപിച്ചു.
ആദ്യഘട്ടത്തിൽ ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ 675 എഐ ക്യാമറകൾ വഴി പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ, രണ്ടാം ദിവസം പിഴ അടയ്ക്കുന്നതിനുള്ള അറിയിപ്പ് വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്കും തുടർന്ന് തപാല്‍ മുഖേനയും അറിയിക്കും.അടുത്ത ഘട്ടത്തിൽ, ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളുടെ കാലാവധി പരിശോധിച്ച് പിഴ ഈടാക്കുന്നത് ആലോചിക്കും.