ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച 81 കുട്ടികൾ ചികിത്സയിൽ; മരണം 69 ആയി

ഗാംബിയ: കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം.

സെപ്റ്റംബർ 29ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്വേഷണം പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഗാംബിയയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

നാല് മരുന്നുകളിലും അമിതമായ അളവിൽ ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഒരു രാസപരിശോധനയിൽ കണ്ടെത്തി, ഇത് വൃക്ക തകരാറിൻ കാരണമാകുന്നു. മരുന്ന് കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായതിനെ തുടർന്ന് മൂന്ന് കുട്ടികളെ കൂടി പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മരണത്തോടെ മരണസംഖ്യ 69 ആയി.

നിലവിൽ 81 കുട്ടികൾ സമാനമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണെന്ന് ഗാംബിയൻ അധികൃതർ പറഞ്ഞു. കുട്ടികളുടെ മരണത്തോടെ നീതി തേടി നിരവധി പേർ സെറെകുണ്ടയിലെ സ്ക്വയറിൽ അണിനിരന്നു.

കുട്ടികളുടെ മരണം വൃക്ക തകരാർ മൂലമാണെന്നും ചുമ മരുന്നുകളുമായി ബന്ധപ്പെട്ടതാണെന്നും മനസ്സിലാക്കാൻ ഗാംബിയൻ അധികൃതർക്ക് ഏകദേശം നാല് ദിവസമെടുത്തു. സെനഗലിലേക്ക് അയച്ച രക്തപരിശോധനയിലാണ് മരണകാരണം വ്യക്തമായത്. അത്തരം കേസുകൾ പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും ഗാംബിയയിൽ മാർഗങ്ങളുടെ അഭാവവും രോഗനിർണയത്തിന് തടസ്സമായിട്ടുണ്ട്. അതുവരെ മലേറിയ, ആസ്ത്മ, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളുടെ ചികിത്സയാണ് കുട്ടികൾക്ക് ഡോക്ടർമാർ നൽകിയിരുന്നത്.