8ാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരി കാരിയർ ആക്കിയ കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മയും പിതൃസഹോദരിയും ആവശ്യപ്പെട്ടു. ഇതുവരെ മയക്കുമരുന്ന് മാഫിയയിൽ ഒരാളെപ്പോലും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നൽകുന്ന വിവരങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. കുട്ടിക്ക് മയക്കുമരുന്ന് നൽകിയെന്ന് പറഞ്ഞ അഴിയൂർ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് കുടുംബം പറഞ്ഞു.

അഴിയൂരിൽ വിദ്യാർത്ഥിയെ മയക്കുമരുന്ന് മാഫിയ കാരിയറാക്കിയ സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കൈമാറാൻ കുട്ടി എത്തിയെന്ന് പറയപ്പെടുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. തലശേരിയിൽ തുണി വാങ്ങാൻ പോയതാണെന്ന് കുട്ടി പറഞ്ഞതായി സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ ഒരു സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ലഹരി കലർന്ന ഒരു ബിസ്കറ്റ് ആദ്യം നൽകി. പിന്നീട്, തനിക്ക് ഒരു കുത്തിവയ്പ്പ് നൽകുകയും മയക്കുമരുന്നിന് അടിമയാക്കുകയും പിന്നീട് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്ന് കുട്ടി വെളിപ്പെടുത്തി. തന്നെപ്പോലെ വേറെയും ഒരുപാട് പേരുണ്ടെന്നും കുട്ടി പറഞ്ഞു. ലഹരി മരുന്നു നൽകുകയും ലഹരി മരുന്ന് കടത്താൻ പ്രേരിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിൽ അഴിയൂർ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.