ഇന്ത്യയിലെ 95% എച്ച്ഐവി ബാധിതർക്കും ആവശ്യമായ ആന്റിറെട്രോവൈറൽ മരുന്ന് ലഭ്യമാണ്

ന്യൂഡല്‍ഹി: ആന്‍റിറെട്രോവൈറൽ മരുന്നുകളുടെ ക്ഷാമത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങൾക്കിടയിൽ, രാജ്യത്തെ ഒന്നും രണ്ടും ലൈൻ എആർവി റെജിമെന്‍റുകളിലെ 95 ശതമാനം ആളുകൾക്കും ദേശീയ തലത്തിൽ മതിയായ സ്റ്റോക്കുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാന തലത്തിൽ ഏതെങ്കിലും ആന്‍റിറെട്രോവൈറൽ (എആർവി) മരുന്നുകൾക്ക് സ്റ്റോക്ക് ഔട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ മരുന്നുകൾ വാങ്ങുന്നതിന് പുതിയ വിതരണ ഓർഡറുകൾ ഇതിനകം നൽകിയിട്ടുണ്ട്. വ്യക്തിഗത ആന്‍റിറെട്രോവൈറൽ തെറാപ്പി (എആർടി) കേന്ദ്രങ്ങളിൽ ചിലപ്പോൾ പ്രശ്നം സംഭവിക്കാം. പക്ഷേ മരുന്നുകൾ ഉടൻ തന്നെ അടുത്തുള്ള കേന്ദ്രങ്ങളിൽ നിന്ന് മാറ്റിസ്ഥാപിക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പറഞ്ഞു.

ദേശീയ തലസ്ഥാനത്തെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് പുറത്ത് ആന്‍റിറെട്രോവൈറൽ മരുന്നുകളുടെ ക്ഷാമത്തിനെതിരെ ഒരു കൂട്ടം എച്ച്ഐവി രോഗികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാരുടെ നാല് പ്രതിനിധികൾ തിങ്കളാഴ്ച നാക്കോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച നിലപാട് പ്രതിനിധികളെ അറിയിക്കുകയും വിതരണം താൽക്കാലികമായി കുറവുള്ള ഏതാനും എആർടി സെന്‍ററുകളിൽ മരുന്നുകളുടെ ലഭ്യതയ്ക്കായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റികളുമായും നാക്കോയുമായും സംയുക്തമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാമിന് (എൻഎസിപി) കീഴിലുള്ള 680 എആർടി സെന്‍ററുകൾ വഴി 14.5 ലക്ഷത്തിലധികം പിഎൽഎച്ച്ഐവി (എച്ച്ഐവിയുള്ള ആളുകൾ) ആജീവനാന്ത ചികിത്സയ്ക്കായി സൗജന്യ ആന്‍റിറെട്രോവൈറൽ മരുന്നുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.