ജില്ലയില്‍ 16, 17 തീയതികളിൽ തദ്ദേശ സ്ഥാപന തലത്തില്‍ പരിശോധന; 20000 പേരെ പരിശോധിക്കും
ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി (ഏപ്രില്‍ 16, 17) ദിവസങ്ങളില്‍ 20000 പേര്‍ക്കുള്ള കൊവിഡ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഡിഡിഎംഎ ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പരിശോധന സ്ഥലവും മറ്റു സൗകര്യങ്ങളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനവും മെഡിക്കല്‍ ഓഫീസറും കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതാണ്.
രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രി ഒ പി യില്‍ വന്നവരും കൂട്ടിരിപ്പുകാരും, കിടപ്പുരോഗികള്‍ (ഡോക്ടറുടെ അനുമതിയോടെ), ആള്‍ക്കൂട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 45 വയസ്സിനു താഴെയുള്ളവര്‍,
45 വയസ്സിനു മുകളിലുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലും ഡ്യൂട്ടിയിലും പങ്കെടുത്തവര്‍, കണ്ടൈന്‍മെന്റ് സോണിലും ക്ലസ്റ്റര്‍ സോണിലും ഉള്ളവര്‍, പൊതുഗതാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുമാര്‍ എന്നിവരെ ടെസ്റ്റ് ചെയ്യിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.