Latestആരോഗ്യംകേരളം

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് വയോധിക മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുന്നത്. ഈ മാസം 16 നായിരുന്നു വയോധികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പിന്നീട് വീടിനടുത്തുള്ള ആശുപത്രിയിലും തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് രാവിലെ ആരോഗ്യപ്രവർത്തകർ വയോധികയുടെ പോത്തൻകോടുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഉറവിടം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.

സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ഈ വർഷം 28 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഈ മാസം റിപ്പോർട്ട് ചെയ്തത് 7 മരണങ്ങളാണ്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.