യുഎസ് ഉപരോധം; റഷ്യൻ എണ്ണ ഇറക്കുമതി താത്കാലികമായി നിർത്തി ചൈന
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവ റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയാതായാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുടിന് റഷ്യക്ക് വന്‍ ആഘാതമാണുണ്ടാക്കുക.
റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം.പുതിയ സാഹചര്യത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.05% മുന്നേറി 62.04 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 5.53% ഉയര്‍ന്ന് 66.05 ഡോളറിലുമെത്തി.
റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കുമെന്നതും ഇന്ത്യയും ചൈനയും ബദല്‍ സ്രോതസ്സുകളിലേക്ക് തിരിയുമെന്നതുമാണ് വിലക്കുതിപ്പിന് കാരണമായത്. ഉപരോധ പ്രഖ്യാപനം ഗൗരവമേറിയതാണെന്നും ആഘാതം കടുത്തതായിരിക്കുമെന്നും സമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് പുടിന് പക്ഷേ, സമ്പദ്വ്യവസ്ഥയെ ബാധിക്കത്തക്ക വിഷയമല്ലെന്നും വ്യക്തമാക്കി.
