Latestദേശീയം

മണിപ്പൂരിൽ ​ഗ്രാമമുഖ്യനെ കുക്കി ഭീകരവാദികൾ കൊലപ്പെടുത്തി

ഇംഫാൽ: മണിപ്പുരില്‍ വീണ്ടും അശാന്തി പടർത്തി കൊലപാതകം. തെക്കൻ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികൾ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്. ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മർദനമേറ്റ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികൾ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. യുണൈറ്റഡ് കുക്കി നാഷനൽ ആർമി (യുകെഎൻഎ)യിലെ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ.

സംഭവത്തിൽ മണിപ്പുർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല. ഹെങ്‌ലെപ്പ് ഉപവിഭാഗത്തിലെ ടി ഖൊനോംഫായ് ഗ്രാമത്തിന്റെ തലവനായിരുന്നു മരിച്ച ഹാവോകിപ്. 1967ൽ പരമ്പരാഗത ഗോത്ര ഭരണ സമ്പ്രദായം നിർത്തലാക്കാൻ സംസ്ഥാന നിയമം പാസാക്കിയെങ്കിലും മണിപ്പുരിലെ ചിലയിടങ്ങളിൽ ഇപ്പോഴും പാരമ്പര്യ മേധാവിത്വ ​ഗ്രാമഭരണ സമ്പ്രദായമാണ് പിന്തുടരുന്നത്. ഇത്തരത്തിലുള്ള ഒരു ഗ്രാമഭരണ സംവിധാനത്തിന്റെ നേതാവാണ് മരിച്ച ഹാവോകിപ്.