നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന് മുൻകൂർജാമ്യം

കൊച്ചി: വ്യാജവാഗ്ദാനം നൽകി നവാഗത നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പീഡനക്കേസിലെ നടപടികൾ രഹസ്യമായിട്ടായിരുന്നു നടന്നത്. സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.

മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് നടി പൊലീസിൽ പരാതി നൽകിയത്. എന്നാൽ തന്റെ പുതിയ ചിത്രത്തിൽ നായികയായി മറ്റൊരു നടിയെ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇവർ പീഡന പരാതി നൽകിയതെന്ന് വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയായ നടിയുമായി തനിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമുണ്ടെന്ന പ്രസ്താവന വിജയ് ബാബു ആവർത്തിച്ചു. 40 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്.