സർക്കാർ ഉത്തരവുണ്ടായിട്ടും സ്ഥാനം പ്ലാസ്റ്റിക് ചട്ടികൾക്ക് ; മൺപാത്ര നിർമാണത്തൊഴിലാളികൾ ആശങ്കയിൽ

ആലുവ: സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്ലാസ്റ്റിക് ചട്ടികൾക്ക് പകരം മൺചട്ടികളിൽ ചെടികൾ വളർത്താൻ സർക്കാർ ഉത്തരവിട്ടിട്ടും അത് നടപ്പാക്കുന്നില്ലെന്ന് പരമ്പരാഗത മൺപാത്ര തൊഴിലാളികൾ. കുറഞ്ഞ വിലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങൾ വാങ്ങുന്നതിനാൽ വിൽപ്പനയ്ക്കായി തയ്യാറാക്കുന്ന നൂറുകണക്കിന് ചെടിച്ചട്ടികളാണ് തൊഴിലാളികളുടെ സഹകരണ സംഘങ്ങളിലും വീടുകളിലും കെട്ടിക്കിടക്കുന്നത്.

ഓണക്കാലത്ത് പ്ലാസ്റ്റിക് ഓണത്തപ്പന്മാർ കൂടി വിപണി ഏറ്റെടുത്താൽ പല കുടുംബങ്ങളും പട്ടിണിയിലാകും. കീഴ്മാട് പഞ്ചായത്തിൽ 200 ഓളം പരമ്പരാഗത മൺപാത്ര തൊഴിലാളി കുടുംബങ്ങളുണ്ട്. ഇതിൽ 150 എണ്ണം പൂർണ്ണമായും ഇതിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ, തൊഴിലാളികളുടെ സഹകരണ സംഘവും 2 സ്വകാര്യ കമ്പനികളും കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നുണ്ട്.12 വീടുകളിലും മൺപാത്രങ്ങൾ കുടിൽ വ്യവസായമായി നിർമ്മിക്കുന്നു.