കെ.എസ്.ആർ.ടിസിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്‌മെന്റ്

കെ.എസ്.ആർ.ടി.സിയിലെ ഡീസൽ സ്റ്റോക്കിൽ കർശന നിർദ്ദേശവുമായി മാനേജ്മെന്‍റ്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കരുതെന്നാണ് കർശന നിർദേശം. അനാവശ്യ സർവീസുകൾ റദ്ദാക്കാനും അറിയിപ്പുണ്ട്. അതേസമയം, ഓണം ഉൾപ്പടെ മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകൾക്ക് 20 ശതമാനം വരെ അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.
സർക്കാർ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് ഇന്ധനക്കമ്പനികളുടെ കുടിശ്ശിക തീർത്ത് ഇന്നലെയാണ് ഡീസൽ പ്രതിസന്ധി പരിഹരിച്ചത്. ഡീസൽ സ്റ്റോക്ക് പാലിക്കുന്നതിൽ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മാനേജ്മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്. 15, 16 തീയതികളിൽ പരമാവധി ദീർഘദൂര സർവീസ് നടത്താൻ വേണ്ടിയാണിത്. അനുമതിയില്ലാതെ പുറത്തുനിന്ന് ഇന്ധനം അടിക്കെരുതെന്നും കൂടാതെ ഡീസൽ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാൻ മേഖലാ അധികാരികൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി.