എകെജി സെന്റര്‍ ആക്രമണം; തട്ടുകടക്കാരന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ചും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന ആക്ഷേപത്തിനിടയാക്കിയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു. തട്ടുകടക്കാരനെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്‍റെ ഫോണിൽ വിളിച്ചെന്ന ആരോപണം തെറ്റെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. ആക്രമണത്തിന് ശേഷം തിരുവനന്തപുരത്ത് കൗണ്‍സിലറായിരുന്ന സി.പി.എം നേതാവിനെ ഇയാൾ വിളിച്ചതായി വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വിട്ടയച്ചെന്നാണ് ആരോപണം.

എന്നാൽ തട്ടുകടയിലേക്ക് വെള്ളമെടുക്കാൻ വേണ്ടിയാണ് ഇയാള്‍ എകെജി സെന്ററിന് സമീപമെത്തിയത്. ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ സി.പി.എം നേതാവിനെ വിളിച്ചിട്ടില്ലെന്ന് വ്യക്തമായെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. ഇതോടെയാണ് തട്ടുകടക്കാരൻ വഴി സി.പി.എം ഇതിന് പിന്നിലുണ്ടെന്ന ആരോപണം ക്രൈംബ്രാഞ്ച് തള്ളിയത്. എന്നാൽ, സംഭവത്തിൽ ആരാണ് പ്രതിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.