പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയെന്ന് ഇഡി 

ന്യൂഡല്‍ഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 12ന് പട്നയിൽ നടന്ന റാലിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആവിഷ്കരിച്ച പദ്ധതി വിശദീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും പട്നയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ ആക്രമണമുണ്ടായിരുന്നു. 2013ൽ നരേന്ദ്ര മോദി പട്നയിൽ പങ്കെടുത്ത റാലിക്കിടെ ഇന്ത്യൻ മുജാഹദീന്‍ ഭീകരരാണ് ഭീകരാക്രമണം നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.