മണിച്ചന്റെ മോചനം; ഭാര്യ ഉഷ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: കല്ലുവാതുക്കൽ വിഷമദ്യ കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ ജയിൽ മോചിതനാക്കാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പിഴത്തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാനാകൂവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം അനിശ്ചിതമായി വൈകുകയാണെന്ന് ഉഷയുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മണിച്ചൻ ഉൾപ്പെടെ കേസിലെ 33 തടവുകാരെ വിട്ടയച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായില്ല. ഹൈക്കോടതി വിധിച്ച 30 ലക്ഷം രൂപ പിഴ കെട്ടിവച്ചാൽ മാത്രമേ മണിച്ചന്റെ മോചനം സാധ്യമാകൂ. മണിച്ചന്‍റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മെയ് 20ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.