ഇ.വി. ചാര്‍ജിങ്ങ് സെന്റര്‍; എല്ലാം ഒറ്റ ആപ്പിലാക്കാന്‍ കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരു ഏകീകൃത ‘ആപ്പ്’ വരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി 1,227 ചാർജിംഗ് കേന്ദ്രങ്ങളില്‍ അഞ്ച് തരം ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിൽ ഇത്രയധികം ‘ആപ്ലിക്കേഷനുകൾ’ ഡൗൺലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത് മധ്യദൂര, ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതായി പരാതിയുണ്ട്.

ഇതോടെ ഉപഭോക്താക്കൾ സ്വകാര്യ സംരംഭകരുടെ ചാർജിംഗ് സെന്‍ററുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ കെ.എസ്.ഇ.ബിക്കും അവരുടെ ചാർജിംഗ് സെന്‍ററുകളുടെ നടത്തിപ്പുകാർക്കും വരുമാന നഷ്ടമുണ്ടായി. ഇതേതുടർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ഇടപെട്ട് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തി.

കോഴിക്കോട് ജില്ലയിൽ 10 ഇലക്ട്രിക് പോസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏകീകൃത ‘ആപ്പ്’ നടപ്പാക്കി. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്ത് ഏകീകൃത ‘ആപ്പ്’ തയ്യാറാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്സ് ഡിപ്പാർട്ട്മെന്‍റ് ചീഫ് എൻജിനീയർ ചെയർമാനായി എട്ടംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.