മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി സംവരണം; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായി കമ്മീഷൻ

ന്യൂഡൽഹി: മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം ഒരു കമ്മീഷനെ നിയോഗിച്ചു. മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് കേന്ദ്രം നിയമിച്ചത്.

ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളിൽപ്പെട്ട ദളിതർക്ക് പട്ടികജാതി സംവരണത്തിന്‍റെ ആനുകൂല്യം പൂർണ്ണമായി അനുവദിക്കണമെന്ന ആവശ്യം പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അത്തരം മതപരിവർത്തനക്കാരെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നാണ് കമ്മിഷൻ പ്രധാനമായും പഠിക്കുക. 

മുൻ സുപ്രീം  കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രവീന്ദ്രകുമാർ ജയിൻ, യുജിസി അംഗം ഡോ. സുഷ്മ എന്നിവരാണ് അംഗങ്ങൾ. ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിത് സമുദായത്തിൽ നിന്നുള്ളവരുടെ നിലവിലെ ജീവിതസാഹചര്യങ്ങൾ കമ്മീഷൻ പഠിക്കും. പുതിയ സമുദായങ്ങളെ ഉൾപ്പെടുത്തുന്നത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളെ ബാധിക്കുമോ എന്നതും കമ്മിഷൻ പരിഗണിക്കുന്നുണ്ട്.