ലോകകപ്പ്; ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു

ദോഹ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നവംബർ ഒന്നു മുതൽ 20 ശതമാനം സർക്കാർ ജീവനക്കാർ മാത്രമാണ് നേരിട്ട് ഓഫീസുകളിൽ എത്തുക. മറ്റുള്ളവർ അവരുടെ താമസസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബർ 19 വരെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഇത്തരത്തിലായിരിക്കും.

ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാരുടെ ജോലി സമയം 4 മണിക്കൂറായി കുറച്ചിട്ടുണ്ട്.  രാവിലെ 7 മുതൽ 11 വരെയായിരിക്കും ഇവരുടെ ജോലി സമയം. സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യമേഖലാ കമ്പനികളും പതിവുപോലെ പ്രവർത്തിക്കും.

നവംബർ 1 മുതൽ 17 വരെ സ്കൂളുകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. സ്കൂളുകൾ രാവിലെ 7 മുതൽ ഉച്ച വരെയാകും പ്രവർത്തിക്കുക. നവംബർ 18 മുതൽ ഡിസംബർ 22 വരെ സ്കൂളുകൾ അടച്ചിടും. ദോഹ സീഫ്രണ്ടിലൂടെയുള്ള മെയിന്‍ കോര്‍ണിഷ് റോഡ് നവബംര്‍ ഒന്ന് മുതല്‍ അടയ്ക്കുമെന്നും അറിയിപ്പുണ്ട്. ഇവിടെ ഫുട്‍ബോള്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍ സോണ്‍ നിര്‍മിക്കും.