സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ; വാദം പൂര്‍ത്തിയായി

ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയാൻ മാറ്റി. ഇ.ഡി കേസിൽ ലഖ്‌നൗ ജില്ലാ കോടതിയാണ് സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇ.ഡി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്ത് ഇറങ്ങാനാകൂ. യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദീഖ് കാപ്പന് മെയ് 9നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യു.പി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ഡൽഹിയിൽ തങ്ങണമെന്ന വ്യവസ്ഥയിലാണ് കാപ്പന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാകൂ.

2020 ഒക്ടോബർ 5ന് ഹത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച സംഭവസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് സിദ്ദിഖ് കാപ്പനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന സിദ്ദീഖ് കാപ്പനെ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎപിഎ വകുപ്പുകൾ ചുമത്തി അറസ്റ്റിലായ കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.