‘തൂത്തുക്കുടി വെടിവയ്പ്പിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച’; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പ് കേസിൽ ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് കൈമാറി.

തൂത്തുക്കുടി വെടിവയ്പ് അന്വേഷിക്കുന്ന അരുണ ജഗദീശൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തമിഴ്നാട് നിയമസഭയുടെ മുമ്പാകെ വച്ചു. സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തു. സ്റ്റെർലൈറ്റ് പ്ലാന്‍റിന്‍റെ രണ്ടാം ഘട്ട വികസനത്തിനെതിരായ പ്രതിഷേധത്തിന്‍റെ നൂറാം ദിവസമാണ് 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെപ്പ് നടന്നത്.