ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മാർച്ച് 24നാണ് ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. ജാമ്യ ഹർജിയിൽ മെറിറ്റുകളൊന്നും കണ്ടെത്താത്തതിനാലാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞു.

ഇന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിൽ ഖാലിദ് ജയിൽ മോചിതനാകുമായിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്.