യു.എ.ഇയെ തകര്‍ത്ത് ശ്രീലങ്ക; സൂപ്പര്‍ 12 പ്രതീക്ഷകൾ സജീവമാക്കി

വിക്ടോറിയ: 2022 ടി20 ലോകകപ്പിലെ പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഗ്രൂപ്പ് എ മത്സരത്തിൽ യു.എ.ഇയെ 79 റൺസിന് തോൽപ്പിച്ച ശ്രീലങ്ക സൂപ്പർ 12 പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ശ്രീലങ്ക ഫോമിലേക്ക് മടങ്ങിയെത്തിയത്. ശ്രീലങ്ക ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു.എ.ഇ 17.1 ഓവറിൽ വെറും 73 റൺസിന് ഓൾ ഔട്ടായി. ഈ തോൽവിയോടെ യുഎഇയുടെ സൂപ്പർ 12 പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ശ്രീലങ്ക നേടിയത്. ഓപ്പണർ നിസങ്ക 60 പന്തിൽ ആറു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 74 റൺസെടുത്തു. ധനഞ്ജയ ഡി സിൽവ 33 റൺസെടുത്തു. ശ്രീലങ്കൻ നിരയിൽ മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് ഇരട്ട അക്കത്തിലെത്താൻ കഴിഞ്ഞത്. സ്പിന്നർ കാർത്തിക് മെയ്യപ്പൻ യു.എ.ഇക്ക് വേണ്ടി ഹാട്രിക്ക് നേടിയത് വേറിട്ട കാഴ്ചയായി.

നാലോവറിൽ 19 റൺസ് വഴങ്ങിയാണ് മെയ്യപ്പൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. സഹൂർ ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആര്യൻ ലാക്ര, അയാൻ അഫ്സൽ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.