മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീക്കെതിരായ അതിക്രമം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാൻ പോയ യുവതിയെ ആക്രമിച്ച കേസിൽ ആറാം ദിവസവും പ്രതിയെ പിടികൂടാനായില്ല. അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. കേസന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം ഏപ്രിലിൽ വീട് കയറി ആക്രമം കാണിക്കുന്ന ഒരാളെ കുറിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ച പ്രതിയും നഗരത്തിലെ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിച്ചയാളും രണ്ട് പേരാണെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. മ്യൂസിയം ജംഗ്ഷനിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ഇയാൾ എം.എൽ.എസ് ജംഗ്ഷനിൽ നിന്ന് ഇന്നോവ കാറിൽ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലൂടെ മാനവീയം വീഥിയിലൂടെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. പഴയ ഇന്നോവ കാറിലാണ് പ്രതി സഞ്ചരിച്ചത്. പ്രതിയിലേക്ക് ഉടൻ എത്താൻ കഴിയുമെന്ന പ്രതീക്ഷ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അതേസമയം, ശാസ്ത്രമംഗലത്ത് നിരവധി വീടുകളിലും ലേഡീസ് ഹോസ്റ്റലുകളിലും സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളിലും ഒരാൾ കയറിയതായി ഫെബ്രുവരിയിൽ നാട്ടുകാർ വിവരം നൽകിയിരുന്നെങ്കിലും മ്യൂസിയം പൊലീസ് ഇയാളെ പിടികൂടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. രണ്ട് ദിവസം നാട്ടുകാർക്കൊപ്പം പൊലീസും ചേർന്ന് തിരച്ചിലിന് പോയതല്ലാതെ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റസിഡന്‍റ്സ് അസോസിയേഷനുകൾ നൽകിയ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. ചിലർ പരാതിയുമായി നേരിട്ട് പോയെങ്കിലും പൊലീസിന്‍റെ നിസ്സഹകരണം മൂലം പിൻവാങ്ങുകയായിരുന്നു.