പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബന്ധുക്കൾ

കോഴിക്കോട്: 15 വയസുകാരിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട് കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള കുന്നിൻ മുകളിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.10നാണ് കുറ്റിക്കാട്ടൂരിന് സമീപത്തെ വീട്ടിൽ നിന്ന് ആറംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്‍റെ കുടുംബാംഗങ്ങളും മെഡിക്കൽ കോളേജ് പൊലീസിൽ വിവരമറിയിച്ചു. അസിസ്റ്റന്‍റ് കമ്മീഷണർ കെ.സുദർശന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടത്തി.