തലശ്ശേരിയിൽ 17കാരന്‍റെ കൈ മുറിക്കേണ്ടി വന്ന സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂ‍ർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരനായ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജുമോനെതിരെയാണ് കേസ്. ചികിത്സാ പിഴവിനാണ് സുൽത്താന്‍റെ പിതാവിന്‍റെ പരാതിയിൽ കേസെടുത്തത്. തലശ്ശേരി എഎസ്പി പി നിഥിൻ രാജാണ് കേസ് അന്വേഷിക്കുന്നത്.

ഫുട്ബോൾ കളിക്കുന്നതിന് ഇടയിൽ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ആശുപത്രിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തലശ്ശേരി ചെറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ മകൻ സുൽത്താന്‍റെ കൈയാണ് നഷ്ടപ്പെട്ടത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ.

ഒക്ടോബർ 30ന് വൈകുന്നേരമാണ് അപകടമുണ്ടായത്. വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് ഫുട്ബോൾ കഴിക്കുന്നതിനിടെ നിലത്ത് വീണ് അസ്ഥി പൊട്ടി. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ എക്സ്-റേ മെഷീൻ തകരാറിലായിരുന്നതിനാൽ കൊടുവള്ളി സഹകരണ ആശുപത്രിയിൽ എക്സ് റേ എടുക്കാൻ പോയി. തലശേരി ആശുപത്രിയിൽ ഒരു മണിക്കൂറിനുള്ളിൽ എക്സ്-റേ ഹാജരാക്കി. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടി. തൊട്ടടുത്ത ദിവസം ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു എങ്കിലും നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈയുടെ നിറം മാറി. തുടർന്ന് കുട്ടിയെ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്നും ഡോക്ടർ വിജുമോൻ അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.