ഭരണഘടനയെ അപമാനിച്ചെന്ന കേസ്; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന കേസിൽ മന്ത്രിയായിരുന്ന സജി ചെറിയാനെ പൊലീസ് കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഭരണഘടനയെയോ ഭരണഘടനയുടെ ശിൽപികളെയോ അവഹേളിക്കുന്ന ഒരു പ്രസ്താവനയും മന്ത്രി നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിന് ഇരയാക്കുന്നതാണ് എന്ന് വിമർശിക്കുക മാത്രമാണ് സജി ചെറിയാൻ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്.

നിരവധി സാക്ഷികളെയും വ്യക്തികളെയും നേരിൽ കണ്ട് അവരില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളില്‍ നിന്ന് സജി ചെറിയാൻ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തുകയോ ഭരണഘടനയുടെ ശിൽപികളെ അവഹേളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാൽ കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെ വിമർശിക്കുന്നതും ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന വ്യാഖ്യാനമാണ് ഈ കേസിൽ പൊലീസ് നൽകുന്നത്.