വ്യാജ മദ്യവില്‍പ്പന പോലീസിനെ അറിയിച്ച കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: കരിഞ്ചന്തയിലെ മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച കൗണ്‍സിലറെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിന് സമീപം പടപ്പൈ മധുവീരപ്പാട്ട് പഞ്ചായത്ത് കൗണ്‍സിലർ സതീഷ് (31) ആണ് മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തർ ലോകേശ്വരി (37) ഒളിവിലാണ്. മധുവീരപ്പാട്ട് പ്രദേശത്ത് എസ്തറിന്‍റെ അനധികൃത മദ്യവിൽപ്പനയെ കുറിച്ച് സതീഷ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

കഴിഞ്ഞ ദിവസം എസ്തർ സതീഷിനെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു, പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. സംഭാഷണത്തിനിടയിൽ എസ്തർ അരിവാൾ ഉപയോഗിച്ച് സതീഷിന്‍റെ തലയും മുതുകും വെട്ടുകയായിരുന്നു. തുടർന്ന് വലിച്ചിഴച്ച് റോഡിൽ ഉപേക്ഷിച്ച് വീട് പൂട്ടിയിട്ട് ഒളിവിൽ പോയി.

ചില കൂട്ടാളികളും എസ്തറിനൊപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സോമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സതീഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിന്‍റെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് എസ്തർ എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട സതീഷ് അവിവാഹിതനാണ്.