ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണം ; ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) നിർദ്ദേശിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡറുകൾക്കായി കൗൺസിലിംഗ് സംവിധാനം വികസിപ്പിക്കണം.

ട്രാൻസ് സ്ത്രീകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് പരിപാടികൾ സംഘടിപ്പിക്കണം. നൈപുണ്യ വികസന ശിൽപശാലകൾ, ആരോഗ്യ പരിപാലന പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവ അവർക്കായി ക്രമീകരിക്കണം. ട്രാൻസ്ജെൻഡർ കുട്ടികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും അവരെ ഉപേക്ഷിക്കരുത്. അവർക്ക് സ്വത്തവകാശവും നൽകണം. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദേശീയ ഹെൽപ്പ് ലൈൻ വികസിപ്പിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗരിമ ഗ്രെഹ്’ പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.