തമിഴ്നാട് ​ഗവർണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിക്ക് നിവേദനം നൽകും

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. നിരവധി വിഷയങ്ങളിൽ സർക്കാരും ​ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇതാണ് ഇപ്പോൾ തുറന്ന പോരിലേക്ക് എത്തിയിരിക്കുന്നത്. ഡിഎംകെ സഖ്യകക്ഷികളെല്ലാവരും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയിട്ടും സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പൊതുവേദിയില്‍ ഉന്നയിച്ച പരസ്യ വിമര്‍ശനമാണ് ഡിഎംകെയെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം.

രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന നിവേദനത്തില്‍ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷറര്‍ ടി.ആര്‍ ബാലു സഖ്യകക്ഷികള്‍ക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കത്ത് നല്‍കി. കോൺ​ഗ്രസും സിപിഎമ്മും ഡിഎംകെയുടെ നീക്കത്തെ പിന്തുണയ്ക്കും.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തമിഴ്നാട് ഗവര്‍ണറായി ആര്‍.എന്‍ രവി ചുമതലയേറ്റത്. പിന്നീട് ഗവർണറും സംസ്ഥാന സര്‍ക്കാരും
തമ്മിൽ നിരന്തരം പ്രശ്‌നങ്ങളായിരുന്നു. ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ പലതും വിവാദമായതോടെ സംസ്ഥാനത്തെ 11 രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ഡി. എം.കെ പിന്തുണ തേടിയത്.